Aji S
Filca Film Society
Thiruvananthapuram
Updated on : 24, April, 2025
Posted on : 25, January, 2025.    Post views : 29
Category : Film Vision
BOOKMARK THIS ARTICLE MOVE BACK

എം. ടി യുടെ ചലച്ചിത്ര ഗാനങ്ങൾ

കഥകളിലൂടെ മാത്രം അറിഞ്ഞ എംടിയുടെ മറ്റൊരു ലോകം, ഗാനങ്ങളിലൂടെ...


ചലച്ചിത്ര ഗാനങ്ങളുടെ ചിട്ടവട്ടത്തിൽ നിന്നു വളരെയേറെ വേറിട്ടു നിൽക്കുന്ന രചനാരീതിയാണ് ഈ സിനിമകളുടെ ഗാനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്ന് കേട്ടാല്‍ മനസ്സിലാകും.



എംടിയുടെ മുഴുവന്‍ കഥകളും നോവലും തിരക്കഥയും വായിച്ച ആള്‍ക്കാരോട് എം.ടിയുടെ കവിതകളോ സിനിമാ ഗാനങ്ങളോ വായിച്ചിട്ടുണ്ടോ അഥവാ കേട്ടിട്ടുണ്ടോ എന്നുചോദിച്ചാല്‍ ചിലപ്പോള്‍ പകരംകിട്ടുന്നത് ചുണ്ട് ചരിച്ചൊരു ചിരിയായിരിക്കും. എന്നാല്‍ അങ്ങനെയും സംഭവിച്ചിട്ടുണ്ട്.

എംടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ‘വളർത്തുമൃഗങ്ങൾ’  എന്ന സിനിമയ്ക്ക് വേണ്ടി എം.ബി.ശ്രീനിവാസന്‍ ചിട്ടപ്പെടുത്തി കെ.ജെ.യേശുദാസും എസ് ജാനകിയും പാടിയിരിക്കുന്ന പാട്ടുകള്‍ ഇപ്പോഴും പലരും ഓർക്കുന്നുണ്ട്. 

സർക്കസ് കൂടാരത്തിലെ മനുഷ്യജീവിതങ്ങളുടെ കഥപറയുന്ന ചിത്രത്തില്‍ സുകുമാരൻ, രതീഷ്, മാധവി, ബാലൻ കെ. നായർ, നന്ദിതാ ദാസ് തുടങ്ങിയവർ അഭിനയിച്ച ''വളര്‍ത്തുമൃഗങ്ങള്‍'' എന്ന സിനിമയ്ക്കായി നാല് ഗാനങ്ങളാണ് എം.ബി.ശ്രീനിവാസന്‍ ചിട്ടപ്പെടുത്തി കെ.ജെ.യേശുദാസും എസ് ജാനകിയും പാടിയിരിക്കുന്നത്, കഥാകൃത്തായും നോവലിസ്റ്റായും തിരക്കഥാകൃത്തായും സംവിധായകനുമായും കൈവയ്ക്കുന്ന മേഖലകളിലെല്ലാം ആസ്വാദനത്തിന്‍റെ മറ്റൊരു തലം സൃഷ്ടിക്കുന്ന മലയാളകഥകളുടെ പെരുന്തച്ചന്‍  അൻപതോളം സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും രണ്ട് സിനിമയ്ക്ക് വേണ്ടി മാത്രമാണ് പാട്ടെഴുതിയിട്ടുള്ളത്. 

വളര്‍ത്തുമൃഗങ്ങളിലും എം.ടി – ഹരിഹരൻ ടീമിൻ്റെ തന്നെ റിലീസ് ചെയ്യാത്ത “എവിടെയോ ഒരു ശത്രു”എന്ന സിനിമയിലും. അതിൽ എം ബി എസ്സിൻ്റെ സംഗീത സംവിധാനത്തിൽ

“പൊന്നില്ലാതെ പൂവില്ലാതെ

വന്നതിന് മാപ്പുതരൂ

തൃപ്പടിമേൽ വച്ചുതൊഴാൻ

കൈയിൽ തൃത്താലില പോലുമില്ല” എന്ന ഗാനം.

ചലച്ചിത്ര ഗാനങ്ങളുടെ ചിട്ടവട്ടത്തിൽ നിന്നു വളരെയേറെ വേറിട്ടു നിൽക്കുന്ന രചനാരീതിയാണ് ഈ സിനിമകളുടെ ഗാനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്ന് കേട്ടാല്‍ മനസ്സിലാകും.

വളര്‍ത്തുമൃഗങ്ങളില്‍ സർക്കസ് സംഘം ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് യാത്രചെയ്ത് തമ്പടിക്കുന്നതിന്റെ പരിചിതമായ ജീവിതയാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഗാനം ഇങ്ങനെ :

കർമത്തിൻ പാതകൾ വീഥികൾ

ദുർഗമ വിജനപഥങ്ങൾ

കളിയുടെ ചിരിയുടെ വ്യഥയുടെ

ഭാണ്ഡക്കെട്ടുകൾ പേറിവരുന്നവർ...

അടുത്ത ഇടം കണ്ടെത്തി സർ‌ക്കസ് സംഘം, കൂടാരം ഉയർത്തുന്ന രംഗത്ത് അതിലെ അധ്വാനത്തിന്റെ കെടാത്ത കനലിലേക്കാണ് കടക്കുന്നത്.

അസ്തപർവത ചെരുവിൽനിന്നും

കതിരൊളി കയർ വലിച്ചു

അടിയാളർ കരിമുകിലുകൾ

തൊഴിലാളർ തൂണുകളുയർത്തി

നീലമേലാപ്പുകൾ കെട്ടും 

ആകാശക്കൂടാരം

വിശ്വകർമാവിൻ വർണക്കൂടാരം...

ഉടലും മനസ്സും തകര്‍ക്കുന്ന ജീവിത പരീക്ഷകൾക്കിടയില്‍ കാലിടറുമെങ്കിലും തോറ്റു  പിന്മാറാന്‍ തയ്യാറല്ലാത്ത ജീവിതത്തെനോക്കി

''ഊരുതെണ്ടുമൊരേകാന്ത പഥികന്

കാവൽനിൽക്കും താരസഖികളേ...

നിങ്ങൾക്കു നന്ദി ശുഭരാത്രി

ശുഭരാത്രി..." ഈ ഗാനം  ഒരുപക്ഷെ  മലയാളത്തില്‍ ആദ്യത്തെ ശുഭരാത്രി ഗാനമായിരിക്കാം.

എസ്.ജാനകിയുടെ ഏറ്റവും നല്ല മലയാളം ഗാനങ്ങളിലൊന്നെന്ന്  നിസംശയം പറയാവുന്ന,  വളര്‍ത്തുമൃഗങ്ങളിലെ നായികയുടെ മനസ്സിൽ പ്രണയസുഗന്ധം നിറയ്ക്കുന്ന

അനുഭൂതി ദായകമായ ഗാനം പശ്ചാത്തലമായി വരുന്ന ഒന്നാണ്.

ഒരു മുറിക്കണ്ണാടിയിലൊന്നു നോക്കി

എന്നെ ഒന്നു നോക്കി

അറിഞ്ഞില്ല ഞാനിന്നെന്നെ 

അറിഞ്ഞില്ല അറിഞ്ഞില്ല

കണ്ണാടി പൊടിമറഞ്ഞു രാവിൻ 

കിനാവിലേതോ ഇന്ദ്രജാലം നടന്നോ...

എം.ബി.ശ്രീനിവാസൻ ഒരുക്കിയ  ഈണത്തിന് എസ്.ജാനകി അതിന്റെ ആത്മാവറിഞ്ഞ് പാടുമ്പോള്‍ സംഗീതപ്രേമികൾക്ക് ഒരു അനുഭവം തന്നെയാണ്.

യേശുദാസിന്റെ വേറിട്ട ശബ്ദത്തില്‍ ഒരു പരീക്ഷണം എന്ന നിലയ്ക്കാകാം സര്‍ക്കസിന്റെ കാഴ്ചകളിലെ പിന്നാമ്പുറത്തേക്ക് പരിശീലനത്തിന്റെയും പരിശീലകന്റെ കര്‍ക്കശമായ പെരുമാറ്റങ്ങളിലൂടെയും കൂട്ടിക്കോണ്ടുപോയി നിശിതമായ വിമര്‍ശനങ്ങള്‍ ചൊരിയുന്നു.

കാക്കാലൻ കളിയച്ഛൻ കണ്ണന്നുറങ്ങുന്നു

കരിമറക്കകം ഇരുന്നു വിരൽ പത്തും വിറയ്ക്കുന്നു...

കിഴവിന്റെ കൈത്തുമ്പിൽ ചരടുകളിളകുമ്പോൾ

കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു 

കളിയരങ്ങത്തു നൂറു വീര ശൂര നായകന്മാര്‍...

സമാനസ്വഭാവമുള്ള കാഴ്ചകളുടെ ചിട്ടവട്ടങ്ങളില്‍ ഒതുങ്ങാതെ ഈ ഗാനം എന്നും വേറിട്ട് നില്‍ക്കുന്ന ഒന്നുതന്നെയാണ്. കഥാപാത്രങ്ങളെയും കഥാതന്തുക്കളെയും എംടി കൂട്ടിക്കൊണ്ടു വരുന്നതുപോലെതന്നെയാണ് മനസില്‍ തെളിയുന്ന ചിന്തകളെ അതുള്‍ക്കൊള്ളുന്ന തീവ്രതയോടെ സൂക്ഷ്‌മമായും സമഗ്രമായും ഗാനങ്ങളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഥകളിലൂടെ മാത്രം അറിഞ്ഞ എംടിയുടെ മറ്റൊരു ലോകം തുറന്നു കാണിക്കുകയായിരുന്നു  ഈ ഗാനങ്ങള്‍.

ഒരുപക്ഷെ എംടിയുടെ ഗാനം എന്ന് പറയുന്നതിനേക്കാള്‍ കവിത എന്നു പറയുന്നതാകും നല്ലത്.




PREVIOUS | READ MORE | NEXT



Comments & Contributions
Please share your knowledge, comment and feedback
More ⇉ M.T. Vasudevan Nair
എം. ടി യും പ്രാദേശിക സംസ്കാരവും
എം.ടി.യുടെ സിനിമാ ലോകം
എം.ടിയും സാഹിത്യവും
RELATED ARTICLES



At a glance


Quick links



One of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004


© 2020 PeerBey. All rights reserved

page counter